തീവ്രാഭിമുഖ്യവും പ്രായോഗികതയും തമ്മില്‍


പതിനെട്ട്- നിങ്ങള്‍ എന്താണ് പഠിക്കേണ്ടതെന്നും ഏത് തൊഴില്‍ മേഖലയിലേക്കാണ് നിങ്ങള്‍ തിരിയേണ്ടതെന്നും നിശ്ചയിക്കാന്‍ ഇന്ത്യയില്‍ കണക്കാക്കപ്പെട്ടിരിക്കുന്ന പ്രായം അതാണ്. നിരവധി 18 വയസുകാര്‍ക്ക്, അതായത് പന്ത്രണ്ടാം തരമെന്നത് മഹാപീഡകമായ, കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുന്ന സമയമാണ്, അവരുടെ മാനസികാരോഗ്യം ഗുരുതരമായി തകരാറിലാകുന്ന സമയവുമാണിത്. അടിക്കടിയണ്ടാകുന്ന കടുത്ത ഉത്കണ്ഠയും നാഡീസ്തംഭനവും മറ്റും ഒട്ടും അസാധാരണമല്ല.
ഉത്കണ്ഠമൂലം മാനസികമായി തളര്‍ന്ന്, ഒരു  കുട്ടി വിഷാദത്തിലാഴ്ന്നു പോകുകയും ബോര്‍ഡ് പരീക്ഷ ഉപേക്ഷിക്കുകയും ചെയ്തേക്കും. ഓരോ വര്‍ഷവും ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ വളരെയധികം കുട്ടികള്‍ പരീക്ഷമൂലമുള്ള സമ്മര്‍ദ്ദത്തിന്, ഏകാഗ്രത കിട്ടാത്തതിന്, ഓര്‍മ്മക്കുറവിന്, അകാരണമായ സങ്കടത്തിന്, അക്രമാസക്തമാകുന്ന തരത്തില്‍ ദേഷ്യംവരുന്നതിന്, ഉറക്കമില്ലായ്മയ്ക്ക് ഒക്കെ സഹായം തേടിക്കൊണ്ട് മാനസികാരോഗ്യ വിദഗ്ധരുടേയും ഡോക്ടര്‍മാരുടേയും അടുക്കല്‍ ചെല്ലുന്നുണ്ട്. 

നമ്മുടെ രാജ്യത്ത് നിരവധി കുടുംബങ്ങള്‍, ഭാവിയിലെ ജീവിത നിലവാരം- അവര്‍ സങ്കല്‍പ്പിച്ചിരിക്കുന്നതുപോലെയുള്ളത്- എന്തായിരിക്കുമെന്നത് കുട്ടിയുടെ പന്ത്രണ്ടാം ഗ്രേഡിന് മേല്‍ വെച്ചുകെട്ടുകയാണ്. എന്നാല്‍ കുട്ടിക്ക് കുട്ടിയുടേതായ ആശങ്കയും ഭയവുമൊക്കെയുണ്ടെന്ന കാര്യം മാതാപിതാക്കള്‍ ഓര്‍ക്കണം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അവന്‍റെ ഉത്കണ്ഠ വര്‍ദ്ധിപ്പിച്ചുകൊണ്ട് അവനെ വക്കിലേക്ക് തള്ളിക്കൊണ്ടിരിക്കരുത്. വാസ്തവത്തില്‍ മാതാപിതാക്കള്‍ അവനെ സഹായിക്കുന്നതിനുള്ള ഒരു സംവിധാനമായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ഇന്ത്യയില്‍ ഫൈനല്‍ പരീക്ഷയുടെ കാലത്ത് ഒരു കൗമാരക്കാരന്‍റെയെങ്കിലും ആത്മഹത്യയെക്കുറിച്ചുള്ള പത്രവാര്‍ത്തയില്ലാതെ കടന്നു പോകുന്ന ദിവസം വളരെ വിരളമാണ്. 

 അധികം പണമൊന്നും ഇല്ലാത്ത, തുച്ഛമായ ശമ്പളം വാങ്ങുകയും വിരമിക്കല്‍ ആസന്നമായിരിക്കുകയും ചെയ്യുന്ന മാതാപിതാക്കളുടെ കുടുംബത്തില്‍, അവരുടെ 18 വയസുകാരന്‍ അടുത്ത 4-5 വര്‍ഷത്തിനുള്ളില്‍ കുടുംബത്തിന്‍റെ സാമ്പത്തിക ഭാരത്തിന്‍റെ ഒരു ഭാഗം ഏറ്റെടുക്കുമെന്നുള്ള പ്രതീക്ഷ ഒരു ആശ്വാസമാണ്. നമ്മുടെ ഇന്ത്യന്‍ സംവിധാനം അതിനാല്‍ സമൂഹത്തിന്‍റെ വലിയൊരു ഭാഗത്തിന് വളരെ യോജിച്ചതാണ്.നമ്മുടെ നാട്ടില്‍ മിക്കവാറും 18 വയസുകാര്‍ വിവിധ പ്രവേശന പരീക്ഷകള്‍ എഴുതുകയും പ്രവേശനം കിട്ടുന്നത് ഏത് കോഴ്സിനായാലും അത്  സ്വീകരിക്കുകയും ചെയ്യുന്നു. അടുത്ത നാലുവര്‍ഷത്തേക്ക്, അവന്‍ ഇഷ്ടാനിഷ്ടങ്ങളൊന്നും നോക്കാതെ, ഉയര്‍ന്ന ഗ്രേഡോടെ ആ കോഴ്സ് പൂര്‍ത്തിയാക്കുന്നതിനായി അധ്വാനിക്കുന്നു, അവന്‍ ചെയ്യുന്നത് ഇഷ്ടപ്പെടുന്നുണ്ടോ എന്ന ചോദ്യം അപൂര്‍വമായി മാത്രമാണ് ഉണ്ടാകുന്നത്. ആ ആഡംബരം അവന് ലഭ്യമല്ല. പക്ഷെ തെരഞ്ഞെടുക്കല്‍ എന്ന ആഡംബരം നിങ്ങള്‍ക്ക് ലഭ്യമാണെങ്കിലോ? നിങ്ങള്‍ ഒന്ന് തിരിച്ച് പോകുകയും ചിന്തിക്കുകയും ചെയ്യേണ്ട ആവശ്യമുണ്ട്: ഞാന്‍ എന്താണ് ശരിക്കും ഇഷ്ടപ്പെടുന്നത്? ഒരു തെരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ നിങ്ങള്‍ക്ക് ലഭ്യമായ കോഴ്സുകളെക്കുറിച്ചും കോളേജുകളെക്കുറിച്ചും നിങ്ങളുടെ ആന്തരിക വ്യക്തിത്വത്തെക്കുറിച്ചും വിവരം ഉണ്ടായിരിക്കണം. ഒരു രക്ഷകര്‍ത്താവ്, അദ്ധ്യാപകന്‍ അല്ലെങ്കില്‍ കൗണ്‍സിലര്‍ ആശയാഭിപ്രായങ്ങള്‍ അംഗീകാരയോഗ്യമാണോ എന്ന് അറിയുന്നതിനുള്ള മാര്‍ഗം എന്ന നിലയ്ക്ക് നിങ്ങളെ  സഹായിക്കുകയും പൊതുവായ  മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തേക്കാം, പക്ഷെ അത് അത്രയേ ഉണ്ടാകു. നിങ്ങള്‍ക്ക് അര്‍ത്ഥവത്തായത് എന്താണ്, അതെങ്ങനെ ഒരു വരുമാനമാര്‍ഗമാകും, തുടങ്ങിയ കാര്യങ്ങള്‍ നിങ്ങള്‍ക്ക് മാത്രമേ നിശ്ചയിക്കാനാകു.
 
നിങ്ങള്‍ വളരെ വലിയ പ്രതിഭയുള്ള വ്യക്തിയാണെങ്കിലേ സാധാരണമല്ലാത്ത ഒരു കരിയര്‍ തെരഞ്ഞെടുക്കാവു, കാരണം, ഈ മേഖലകളില്‍ ഏറ്റവും മുകളില്‍ എത്തിയില്ലെങ്കില്‍ പരാജയപ്പെട്ടു എന്ന് തന്നെ പറയേണ്ടി വരും.  ഉദാഹരണം- കായിക രംഗം തൊഴിലായി തെരഞ്ഞെടുക്കല്‍( പ്രൊഫഷണല്‍ സ്പോര്‍ട്സ്). ഇത്തരം സാഹചര്യത്തില്‍ ഉപദേശം തേടി വരുന്ന ചെറുപ്പക്കാര്‍ അമിതാധ്വാനം മൂലം ആകെ തളര്‍ന്നവശരായവരായിരിക്കും.
മനശാസ്ത്രത്തില്‍ ഈ അവസ്ഥയെ ബേണ്‍ഔട്ട് എന്നാണ് വിശേഷിപ്പിക്കുന്നത്. താല്‍പര്യക്കുറവും എന്തിലും ദോഷം കണ്ടുപിടിക്കുന്ന സ്വഭാവവും കാര്യക്ഷമതയില്ലായ്മയും ഒക്കെയാണ് ഈ അവസ്ഥയുടെ സ്വഭാവമായി മനഃശാസ്ത്രജ്ഞര്‍ പറയുന്നത്. ഇതിന് വിപരീതമാണ്  പ്രവര്‍ത്തി അഥവാ എന്‍ഗേജ്മെന്‍റ്. ഇതിന്‍റെ സ്വഭാവമെന്നത് ഊര്‍ജ്വസ്വലത, പങ്കാളിത്തം, കാര്യക്ഷമത എന്നിവയാണ്. തെരഞ്ഞെടുക്കുന്ന കരിയര്‍ ഇങ്ങനെ പ്രവര്‍ത്തനനിരതമായിരിക്കുന്നതാണ് മാതൃകാപരം. 

ഇന്ത്യന്‍ സാഹചര്യത്തില്‍, മാതാപിതാക്കളാണ് നിങ്ങളുടെ വിദ്യാഭ്യാസത്തിനുള്ള പണം മുടക്കുന്നത് എന്നതിനാല്‍ നിങ്ങളുടെ ഇഷ്ടത്തെ, തെരഞ്ഞെടുപ്പിനെക്കുറിച്ച് പറഞ്ഞ്  നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കളെ ബോധ്യപ്പെടുത്തേണ്ടതാണ്. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് കണക്കിനും ഫിസിക്സിനും വളരെ ഉയര്‍ന്ന ഗ്രേഡുണ്ട്, പക്ഷെ എഞ്ചിനീയറിംഗിന് പകരം നിങ്ങള്‍ പത്രപ്രവര്‍ത്തനം പഠിക്കാന്‍  തെരഞ്ഞെടുക്കുന്നു. നിങ്ങള്‍ ഒരു ഐഐടിയില്‍ നിന്ന് ബി ഇ ബിരുദമെടുത്ത് ഒരു ജോലി നേടുകയും നന്നായി പണം സമ്പാദിക്കുകയും ചെയ്യുമെന്നാണ്  പൊതുവില്‍ കരുതപ്പെടുന്നത്. അതിനാല് നിങ്ങള്‍ അതിനായി ശ്രമിക്കണം എന്നായിരിക്കും അവര്‍ ആഗ്രഹിക്കുക. പക്ഷെ നിങ്ങള്‍ പത്രപ്രവര്‍ത്തനം തെരഞ്ഞെടുക്കുന്നു, പക്ഷെ എന്തുകൊണ്ട് പത്രപ്രവര്‍ത്തനം? അവര്‍ക്ക് ഒരു ഉത്തരം ആവശ്യമുണ്ട്. ഇവിടെ നിങ്ങളെ 'മനസിലാക്കുന്നില്ല' എന്നതിന് കുടുംബത്തോട് രോഷം പ്രകടിപ്പിക്കുന്നത് ഒട്ടും സഹായകരമാകില്ല.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍, നമ്മുടെ രാജ്യത്ത് വളരെയധികമായി, എസ് ടി ഇ എം-സ്റ്റെം- (സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിംഗ്, കണക്ക്) എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട മേഖലകള്‍ ജോലിസാധ്യതയുടെ കാര്യത്തില്‍ ഏറ്റവും സുരക്ഷിതമായ സാധ്യതയായി കണക്കാക്കിപ്പോരുകയും സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍ നന്നായി സമ്പാദിക്കുന്നത് കാണാനാകുകയും ചെയ്യുന്നു.ഇത് വളരെ കുഴപ്പം പിടിച്ച ഒരു സാഹചര്യമാണ്. മാനസികമായ പഞ്ചഗുസ്തിപിടുത്തം ദീര്‍ഘകാലം നീണ്ടുനില്‍ക്കുകയും വൈരാഗ്യത്തില്‍ അവസാനിക്കുകയും ചെയ്യും. ഇന്ന് വളരെയധികം കുട്ടികള്‍ നേരിടുന്ന യാഥാര്‍ത്ഥ്യം ഇതാണ്.
പ്രായോഗികതയ്ക്ക് അനുസരിച്ച് തീരുമാനം എടുക്കുകയാണ് ശരിയെന്ന് തോന്നുമെങ്കിലും ഇത് ചെറുപ്പക്കാരുടെ സ്വന്തം വ്യക്തിത്വത്തെക്കുറിച്ചുള്ള ധാരണയെ തകരാറിലാക്കുന്നു, അവരുടെ ആത്മവിശ്വാസത്തെ, ശുഭാപ്തിവിശ്വാസത്തെ, ജീവിതം കണ്ടെത്തുന്നതിലെ സന്തോഷത്തെ തകര്‍ത്തുകളയുന്നു. ചുരുക്കത്തില്‍, ഇതവരുടെ മാനസികാരോഗ്യത്തെ അപകടത്തിലാക്കുന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഇണങ്ങാത്ത കോഴ്സുകള്‍ക്ക് പ്രവേശനം നേടിയ നിരവധി ചെറുക്കാര്‍ പലപ്പോഴും ധാരാളം പിന്നോട്ടടികള്‍ കിട്ടുമ്പോള്‍, അല്ലെങ്കില്‍ വര്‍ഷങ്ങളായിട്ടും വിജയിക്കാനാകാതെ പല പരീക്ഷകളും ബാക്കി കിടക്കുമ്പോള്‍ വിദഗ്ധാഭിപ്രായം തേടാന്‍ എത്താറുണ്ട്. അവര്‍ അകപ്പെട്ടിരിക്കുന്ന കോഴ്സ് പൂര്‍ത്തിയാക്കുകയല്ലാതെ അവര്‍ക്കുമുന്നില്‍ മറ്റ് വഴികളൊന്നും ഇല്ല, അതിനാല്‍ അവര്‍ പിടിച്ചു നില്‍ക്കുന്നു, വളരെയധികം അസന്തുഷ്ടരായിരിക്കുന്നു, ബിരുദമെടുത്തുകഴിഞ്ഞാല്‍ കുറഞ്ഞ പക്ഷം ഒരു ജോലിയുടേയും ശമ്പളത്തിന്‍റേയും കാര്യത്തിലെങ്കിലും കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷപുലര്‍ത്തുന്നു. ദുര്‍ബലമായ വ്യക്തിത്വമുള്ള, ഒന്നിനും പാകമല്ലാത്തതെന്ന് അനുഭവപ്പെടുന്ന ആളുകള്‍ പലപ്പോഴും "ഞാന്‍ ആരാണ്?" എന്നതുപോലുള്ള ചോദ്യങ്ങളുമായി അല്ലെങ്കില്‍ ' ഞാന്‍ വിചാരിക്കുന്നത് എനിക്കൊരു ഓര്‍മ്മ തകരാറുണ്ടെന്നാണ്" എന്നിങ്ങനെയുള്ള പരാതികളുമായി വിദഗ്ധാഭിപ്രായം തേടിയെത്താറുണ്ട്. അവര്‍ മിക്കവാറും അവര്‍ക്ക് താല്‍പര്യമില്ലാത്ത-താല്‍പര്യം ഇല്ലെങ്കിലും ഒരു ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ ഒടുവില്‍ ഒരു ജോലി നേടിത്തരും എന്ന വിശ്വാസത്തില്‍ തുടരുന്ന- ഒരു പ്രൊഫഷണല്‍ അല്ലെങ്കില്‍ വൊക്കേഷണല്‍ കോഴ്സിന്‍റെ മധ്യത്തിലായിരിക്കും. അവരുടെ പരാജയ ബോധത്തിനും യഥാര്‍ത്ഥത്തില്‍ താന്‍ ആരാണ്, തനിക്ക് ശരിക്കും എന്താണ് വേണ്ടത് എന്ന ആശയക്കുഴപ്പത്തിനുമൊപ്പം തങ്ങളുടെ കോഴ്സിന്‍റെ കാര്യങ്ങള്‍ ഗ്രഹിക്കുക എന്നത് അവര്‍ക്ക്  കഠിനതരമായി അനുഭവപ്പെടുകയും പലപ്പോഴും തങ്ങള്‍ വിഡ്ഢികളാണോ എന്ന് അവര്‍ സ്വയം സംഭ്രമിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള വിഷാദം പലപ്പോഴും മറയ്ക്കപ്പെടുന്നു, കാരണം ഇവര്‍ തങ്ങളുടെ   ബുദ്ധിമുട്ടേറിയ സാഹചര്യത്തോട് എത്രമാത്രം പൊരുത്തപ്പെടുന്നു എന്നും തങ്ങളുടെ യഥാര്‍ത്ഥ വ്യക്തിത്വത്തില്‍ നിന്നും എത്രമാത്രം ദൂരേക്ക് നീങ്ങിപോയിരിക്കുന്നു എന്നും ആളുകള്‍ക്ക് പലപ്പോഴും തിരിച്ചറിയാനാകുന്നില്ല. 

വിദ്യാഭ്യാസ വിദഗ്ധരുടെ അഭിപ്രായത്തില്‍ വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യമെന്നത് നിങ്ങളുടെ ബുദ്ധിപരമായ ശേഷികള്‍ വികസിപ്പിക്കുക എന്നത് കൂടാതെ നിങ്ങളുടെ ആധികാരികമായ, സത്യസന്ധമായ വ്യക്തിത്വത്തെ വികസിപ്പിക്കുക എന്നതു കൂടിയാണ്. സത്യസന്ധമായിരിക്കാന്‍ അഥവാ ആധികാരികമായിരിക്കാന്‍ നിങ്ങള്‍ ഇനി പറയുന്ന മൂന്ന് ഗുണങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ട്: സ്വയംഭരണാധികാരം, സത്യസന്ധത, ഐക്യം അഥവാ പൊരുത്തം. സ്വയംഭരണാധികാരം നിങ്ങളെ ഒരു സ്വതന്ത്ര ചിന്തകനാക്കുന്നു, സത്യസന്ധത വ്യക്തവും യുക്തിയുക്തവും ന്യയാനുസാരവുമായ ചിന്ത സാധ്യമാക്കുന്നു, ഐക്യം അഥവാ പൊരുത്തം നിങ്ങളുടെ ചിന്തകളെയും വികാരങ്ങളേയും  തമ്മില്‍ പൊരുത്തപ്പെടുന്നതാക്കുന്നു, അങ്ങനെയാകുമ്പോള്‍ അവയ്ക്കിടയില്‍ അപസ്വരങ്ങള്‍ ഉണ്ടാകുകയില്ല, നിങ്ങള്‍ നിങ്ങള്‍ക്കുള്ളിലും ലോകത്തോടൊപ്പവും സമാധാനമുള്ളവനായിരിക്കുകയും ചെയ്യും. അസ്തിത്വപരമായ തത്വശാസ്ത്രത്തില്‍  അഥവാ വ്യക്തിസത്താവാദത്തില്‍ ആധികാരികമായിരിക്കുക അഥവാ സത്യസന്ധമായിരിക്കുക എന്നാല്‍ ബാഹ്യമായ എല്ലാ സമ്മര്‍ദ്ദങ്ങള്‍ക്കും എതിരായി നിങ്ങള്‍ സ്വയം സത്യമായിരിക്കുന്ന അവസ്ഥ എന്നാണ്. ഇന്ത്യയിലെ വിദ്യാഭ്യാസം സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോള്‍ ഈ ദിശയിലേക്കാണ് നീങ്ങുന്നത്, പക്ഷെ അത് മുഖ്യധാരയിലേക്ക് പ്രവേശിക്കുന്നതിന് ഇനിയും ഒരുപാട് കാലമെടുത്തേക്കും.

നിലവില്‍, എന്തൊക്കയായാലും ഇവിടെ വിദ്യാഭ്യാസമെന്നത് ഒരു മഹാഭൂരിപക്ഷത്തിന് ഇപ്പോഴും തങ്ങളുടെ കുടുംബത്തെ സഹായിക്കുന്നതിനും വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനുമുള്ള ഒരു ജോലി കണ്ടെത്തുന്നതിനുവേണ്ടി മാത്രമുള്ളതാണ്. മാസ്ലോവിന്‍റെ ആവശ്യങ്ങളുടെ അധികാരശ്രേണീ സിദ്ധാന്തം വിവരിക്കുന്നതുപോലെ അടിസ്ഥാന ആവശ്യങ്ങള്‍ നടപ്പിലാകും വരെ ഈ ചെറുപ്പക്കാര്‍ ആധികാരികതയെക്കുറിച്ചും സ്വയം സാക്ഷാത്ക്കരണമെന്ന ഉന്നതാവശ്യത്തെക്കുറിച്ചും ആകുലപ്പെടാന്‍ സാധ്യതയില്ല. ചില ചുണക്കുട്ടികള്‍ ഈ ചട്ടക്കൂടുകള്‍ പൊട്ടിച്ച് അത്ര ധൈര്യമില്ലാത്തവര്‍ക്ക് വേണ്ടി പുതിയ പാത തെളിക്കുകയും ചെയ്യുന്നുണ്ട്. സമീപ ഭാവിയില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് വേണ്ടി മാനസികാരോഗ്യം പണയം വെയ്ക്കേണ്ടിവരുന്ന അവസ്ഥ ഇല്ലാതാകുമെന്ന നമുക്ക് പ്രതീക്ഷിക്കാം. 
 
ഡോ. ശ്യാമള വാത്സ കഴിഞ്ഞ ഇരുപത് വര്‍ഷത്തിലധികമായി ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രാക്ടീസ് ചെയ്യുന്ന മനോരോഗ ചികിത്സകയാണ് (സൈക്യാട്രിസ്റ്റ്). യുവാക്കളെക്കുറിച്ചുള്ള ഡോ. ശ്യാമള വാത്സയുടെ ഈ കോളം രണ്ടാഴ്ചയില്‍  ഒരിക്കലാണ് പ്രസിദ്ധീകരിക്കപ്പെടുക. ഇതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും എഴുതിയറിയിക്കേണ്ട വിലാസം- 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org