നിങ്ങളുടെ കുട്ടിയുടെ ആവര്‍ത്തിച്ചുള്ള വിചിത്രമായ പെരുമാറ്റത്തില്‍ നിങ്ങള്‍ ആശങ്കപ്പെടേണ്ടതുണ്ടോ?

ഞാന്‍ കാണുമ്പോള്‍ അര്‍ജുന് പ്രായം 20 വയസായിരുന്നു. അവന്‍ പന്ത്രണ്ടാം ക്ലാസിലെ പരീക്ഷയ്ക്ക് സയന്‍സ് വിഷയങ്ങള്‍ക്ക് 93 ശതമാനം മാര്‍ക്ക് വാങ്ങിയിരുന്നു. പക്ഷെ അവന്‍ അത് റദ്ദ്ചെയ്യാനും  വീണ്ടും പരീക്ഷ എഴുതാനും തീരുമാനിച്ചു, കാരണം അവന് 100 ശതമാനം മാര്‍ക്ക് വേണമായിരുന്നു. അവന്‍ അതിന് ശേഷം പരീക്ഷയ്ക്ക് ഇരിക്കുന്നതിനുള്ള അപേക്ഷ കൊടുക്കേണ്ട സമയമായപ്പോള്‍ പലപ്രാവശ്യം അപേക്ഷ കൊടുത്തു, പക്ഷെ ഒരിക്കലും പരീക്ഷയ്ക്ക് ഹാജരായില്ല. അവന്‍ എല്ലായ്പ്പോഴും പുസ്തകങ്ങളുമായി ഇരിക്കുകയും സങ്കടപ്പെടുകയും വേവലാതിപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. 100 ശതമാനം മാര്‍ക്ക് വാങ്ങുക എന്നതില്‍ പരാജയപ്പെടുമോ എന്ന അവന്‍റെ അത്യധികമായ ഉത്കണ്ഠ പരീക്ഷ എഴുതുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ അവനെ സ്തംഭിപ്പിച്ചുകൊണ്ടിരുന്നു.

നമിത വളരെ അടുക്കും ചിട്ടയുമുള്ള പെണ്‍കുട്ടിയായിരുന്നു, അവള്‍ എല്ലായ്പ്പോഴും വൃത്തിയുള്ള സ്കൂള്‍ യൂണിഫോമിന്‍റെ പേരിലും നന്നായി പരിപാലിക്കപ്പെടുന്ന പുസ്തകങ്ങളുടേയും ബുക്കുകളുടേയും പേരിലും വടിവൊത്ത കൈയ്യക്ഷരത്തിന്‍റെ പേരിലും മറ്റുള്ളവരുടെ അഭിനന്ദനത്തിന് പാത്രമായിരുന്നു. ഏഴാം ക്ലാസുവരെ അവള്‍ ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ ഏട്ടാംക്ലാസില്‍ എത്തിയപ്പോള്‍ സ്ഥിതിയാകെ മാറി, പഠിക്കുക എന്നത് വളരെയധികം കഠിനതരമായ കാര്യമായി അവള്‍ക്ക് അനുഭവപ്പെടാന്‍ തുടങ്ങി, അതിന് കാരണമാകട്ടെ ഓരോ പാഠവും പൂര്‍ണ്ണമായി കാണാപ്പാഠം പഠിക്കുക എന്ന അവളുടെ സമ്പൂര്‍ണതാവാദ (പെര്‍ഫെക്ഷണിസ്റ്റിക്) പഠന രീതി എട്ടാം ക്ലാസില്‍ അവളെ തുണച്ചില്ല എന്നതാണ്. അവള്‍ക്ക് ഇടയ്ക്കിടെ അത്യധികമായ  ഉത്കണ്ഠ ഉണ്ടാകാന്‍ തുടങ്ങുകയും ഒടുവില്‍ അവസാന വര്‍ഷ പരീക്ഷയ്ക്ക് മുമ്പായി ഒന്നും ചെയ്യാനാകാതെ ചലനമറ്റ അവസ്ഥയിലായിപ്പോകുകയും ചെയ്തു. അവളുടെ ഡോക്ടര്‍  അവളെ മയക്കാനുള്ള മരുന്ന് കൊടുത്ത് ശാന്തയാക്കിയതിന് ശേഷം എന്‍റെയടുത്തേക്ക് പറഞ്ഞുവിട്ടു. 

മരിയ അവരുടെ 16 വയസുള്ള മകന്‍ സാമിനേയും കൂട്ടി എന്നെ കാണാന്‍ എത്തിയത് മകന്‍റെ വിചിത്രമായ ഒരു പെരുമാറ്റത്തെക്കുറിച്ച് പറയുന്നതിനായിരുന്നു. അവന്‍   വീട്ടിലെ മുന്‍വാതിലിന്‍റെ  തഴുത് ഇട്ടിട്ടുണ്ടോയെന്ന് എന്നും ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ആറുപ്രാവശ്യം പരിശോധിക്കുമായിരുന്നു. കിടക്കയില്‍ കിടന്നു കഴിഞ്ഞാല്‍ മൂന്നുനാലുപ്രാവശ്യം അമ്മയെ വിളിച്ച് വാതിലിന്‍റെ തഴുതിട്ടിണ്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ആവശ്യപ്പെടാനും തുടങ്ങിയിരുന്നു. അതുപോലെ തന്നെ കാര്‍ പാര്‍ക്ക് ചെയ്തുകഴിഞ്ഞ് രണ്ടുമൂന്നു ചുവട് നടന്നു കഴിഞ്ഞാല്‍ മടങ്ങിച്ചെന്ന്  കാറ് പൂട്ടിയിട്ടുണ്ടോ എന്ന് വീണ്ടും പലപ്രാവശ്യം പരിശോധിക്കുമായിരുന്നു. അവന്‍ എപ്പോഴും വളരെ ശ്രദ്ധാലുവായ കുട്ടിയായിരുന്നു, പക്ഷെ  പിന്നീട് എന്തുകൊണ്ടാണ് അവന്‍ ഒന്നിലും ഉറപ്പില്ലാത്ത, വളരെയധികം അരക്ഷിതാവസ്ഥ അനുഭവിക്കുന്നയാളായി മാറിയതെന്ന് ആ അമ്മയ്ക്ക് പിടികിട്ടുന്നില്ലായിരുന്നു. 

ലതിക ബോര്‍ഡിംഗ് സ്കൂളിലാണ് പഠിച്ചിരുന്നത്.ഈ പെണ്‍കുട്ടി ഒരുപാട് സമയം കുളിമുറിയില്‍ ചെലവഴിക്കുന്നു എന്ന് വാര്‍ഡര്‍ റിപ്പോര്‍ട്ട് ചെയ്തു. ക്ലാസ് നടക്കുന്നതിനിടയില്‍ പോലും അവള്‍ കൈകഴുകാന്‍ പോയിരുന്നു. ഭക്ഷണമുറിയില്‍ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് അവള്‍ അവളുടെ പാത്രങ്ങളും സ്പൂണും കത്തിയും മറ്റും നന്നായി അമര്‍ത്തി തുടയ്ക്കുമായിരുന്നു. ആദ്യമൊക്കെ മറ്റുള്ളവര്‍ ഇത് ഒരു തമാശയായി എടുത്തു. എന്നാല്‍ ഒടുവില്‍, ഒന്നും വേണ്ടത്ര വൃത്തിയാകുന്നില്ല എന്നു പറഞ്ഞ് അവള്‍ വളരെയധികം അസ്വസ്ഥത പ്രകടിപ്പക്കാനും  തുടര്‍ച്ചയായി ക്ലാസില്‍ വരാതിരിക്കുകയോ വൈകിയെത്തുകയോ ചെയ്യാനും തുടങ്ങിയപ്പോള്‍ സ്കൂള്‍ അധികൃതര്‍ ഇക്കാര്യം അവളുടെ മാതാപിതാക്കളെ അറിയിച്ചു. മൂന്നു മാസം മുമ്പ് അവളെ എന്‍റെയടുക്കല്‍ പരിശോധനയ്ക്കായി കൊണ്ടുവന്നിരുന്നു. 

ഈ കുട്ടികളെപ്പോലെ സ്കൂളില്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്  വളരെ ശ്രദ്ധാലുക്കളായിരിക്കുക അല്ലെങ്കില്‍ എല്ലാം വൃത്തിയും അടുക്കും ചിട്ടയും ശ്രദ്ധയും ഉള്ളതായിരിക്കാന്‍ ശ്രദ്ധിക്കുക എന്നത്  സത്ഗുണങ്ങളായി കരുതപ്പെട്ടിരുന്നു. സയന്‍സ് പരീക്ഷയില്‍ നൂറ്റിക്ക്നൂറ് മാര്‍ക്ക് വാങ്ങുക എന്നത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വളരെ സാധാരണമായിരിക്കുന്ന ഒരു ലക്ഷ്യമാണ്.  പിന്നെന്തിനാണ് ഈ കുട്ടികളെ അവരുടെ മാതാപിതാക്കള്‍ വൈദ്യചകിത്സയ്ക്കായി കൊണ്ടുവരുന്നത്?  

ഈ കുട്ടികള്‍ പ്രകടിപ്പിക്കുന്ന പെരുമാറ്റം  സാധാരണമായതാണ്, പക്ഷെ അവര്‍ അത് അധികമായി ചെയ്യുന്നു എന്ന് മാത്രം. അവരുടെ തലച്ചോറിന്‍റെ ചില ഭാഗങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതുപോലെ പ്രവര്‍ത്തിക്കാത്തതുകൊണ്ട് അത് അവരില്‍ ശുചിത്വം, അടുക്കും ചിട്ടയും തുടങ്ങിയവയില്‍ ഒരു അസംതൃപ്തിയും ഒരു കാര്യം ചെയ്യുമ്പോള്‍ അത് സമ്പൂര്‍ണ (കൃത്യത)മായിരിക്കണം എന്ന വിചാരം, അതുമൂലം ഒരു കാര്യം പല തവണ ആവര്‍ത്തിക്കല്‍ തുടങ്ങിയ 'കുഴപ്പങ്ങള്‍' ക്ക് കാരണമാകുകയും ചെയ്യുന്നു. 

വൃത്തിയാക്കല്‍, പരിശോധിച്ച് ഉറപ്പിക്കല്‍, അടുക്കിപ്പെറുക്കിവെയ്ക്കല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ ഒരു അനുഷ്ഠാനം പോലെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചെയ്യുന്നത് വളരെയധികം സമയം അപഹരിക്കുന്നതിനാല്‍ ഈ പ്രവണതയുള്ള ആളുകള്‍ക്ക് ജോലി ചെയ്യാനോ ഉറങ്ങാനോ പുറത്ത് പോകാനോ സാധിക്കാതെ വരും. ആരും അവരെ മനസിലാക്കുകയോ അവരുടെ ഇത്തരം പ്രവര്‍ത്തിക്ക് കാരണമായി അവര്‍ നിരത്തുന്ന കാരണങ്ങളോട് യോജിക്കുകയോ ചെയ്യാത്തതിനാല്‍ അവര്‍ അസ്വസ്ഥരാകുകയും അവരെ ഉത്കണ്ഠയും ദേഷ്യവും പിടികൂടുകയും ചെയ്യും. 

നമ്മുടെ ചിന്തകളില്‍ നിന്നാണ് പ്രവര്‍ത്തികള്‍ ജനിക്കുന്നത് എന്നതിനാല്‍ പലരും പ്രകടിപ്പിക്കുന്ന ഇത്തരത്തിലുള്ള വിചിത്രമായ പെരുമാറ്റങ്ങള്‍ മിക്കവാറും തന്നെ തിരുത്തല്‍ ആവശ്യമായ വിചിത്ര ചിന്തകളില്‍ നിന്ന് ഉണ്ടാകുന്നവയാണ്. നമ്മള്‍ കൂടുതല്‍ മികച്ച കാഴ്ചക്കായി കണ്ണടയും നന്നായി ശ്വസിക്കുന്നതിനായി ശ്വസന സഹായികളും ഉപയോഗിക്കുന്നതുപോലെ ആളുകള്‍ക്ക് നന്നായി ചിന്തിക്കുന്നതിനും ചിലപ്പോള്‍ ചില സഹായങ്ങള്‍ വേണ്ടി വരും. എന്താണ് പ്രശ്നം എന്നും  എത്രത്തോളമാണ് സഹായം വേണ്ടതെന്നും മറ്റും നിര്‍ണയിക്കുന്നതിനായി ഒരു മനോരോഗചികിത്സകന്‍റെ (സൈക്യാട്രിസ്റ്റിന്‍റെ) വിശദമായ വിലയിരുത്തല്‍ ആവശ്യമാണ്.
രോഗനിര്‍ണയത്തിന്‍റെ അടിസ്ഥാനത്തില്‍, മനോരോഗ ചിക്തിസ സാധാരണമായി ഉചിതമായ ഒരു പ്രതിവിധിയാണ്. ആവശ്യമായി തോന്നുന്നു എങ്കില്‍  പ്രത്യേകമായ ഏതെങ്കിലും തെറാപ്പിക്ക് വേണ്ടി ഈ വ്യക്തിയെ ഒരു സൈക്കോളജിസ്റ്റിന്‍റെ അടുത്തേക്ക് അയച്ചേക്കാം.ഈ പ്രായത്തില്‍, അതായത് യൗവ്വനത്തില്‍ രോഗത്തിന്‍റെ ഗതിയെന്തായിരിക്കുമെന്ന് പ്രവചിക്കാന്‍ ആകാത്തതുകൊണ്ട് ഒരു ഡോക്ടര്‍ ലക്ഷണങ്ങള്‍ വിശകലനം ചെയ്ത് സ്വഭാവികമായ രോഗനിര്‍ണയം നടത്തേണ്ടത് ആവശ്യമാണ്.  

 മുഖവിലയ്ക്കെടുത്താല്‍ ഇത് യുക്തിരഹിതമായ ഉത്കണ്ഠയായി കണ്ടേക്കാം, പക്ഷെ പരിശോധിക്കപ്പെടാതെ കുറച്ചു നാള്‍ ഇത് തുടര്‍ന്നാല്‍ അത് വ്യക്തിയെ ഇതിലും മോശമായ അവസ്ഥയിലേക്ക് നയിച്ചേക്കാം. ഈ അവസ്ഥയെ എങ്ങനെ കൈകാര്യം ചെയ്യും എന്നത് ഓരോ വ്യക്തിയുടേയും രോഗത്തിന്‍റെ സ്വഭാവത്തെ ആശ്രയിച്ചാണിരിക്കുന്നത്, മുകളില്‍ പരാമര്‍ശിച്ച ചെറുപ്പക്കാര്‍ എല്ലാവരും  ചികിത്സയിലൂടെ പുരോഗതി പ്രകടമാക്കി.

അര്‍ജുന്‍ ചികിത്സ തുടങ്ങി നാലുമാസം കഴിഞ്ഞപ്പോള്‍ അവന്‍റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതി. അവന്‍ പരീക്ഷ നന്നായി ചെയ്യുകയും തമിഴ്നാട്ടില്‍ ഒരു എഞ്ചിനീയറിംഗ് കോളേജില്‍ പ്രവേശനം നേടുകയും ചെയ്തു. അവിടെ അവന്‍ ഒരു സൈക്യാട്രിസ്റ്റിന്‍റെ അടുത്ത് പതിവായി പോകുകയും തന്‍റെ പുരോഗതി എത്രയെന്ന്  ഇടയ്ക്കിടെ എന്നെ വിളിച്ചറിയിക്കുകയും ചെയ്തു. അവനെന്നെ ഒടുവില്‍ വിളിച്ചത് ഏതാണ്ട് ഏഴുവര്‍ഷം മുമ്പാണ്, അവന് ആദ്യത്തെ ജോലി കിട്ടിയ അന്ന്. 

നമിത ഇപ്പോള്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം അവള്‍ പഠിത്തത്തില്‍ നന്നായി ശ്രദ്ധ പുലര്‍ത്തുകയും വളരെ മികച്ച ഗ്രേഡുകള്‍ നേടുകയും ചെയ്തു, ഇപ്പോള്‍ വിവിധ കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. അവള്‍ ഇപ്പോഴും കാര്യങ്ങളെല്ലാം അടുക്കും ചിട്ടയോടെയും വൃത്തിയായും മറ്റും തന്നെയാണ് ചെയ്യുന്നത്, പക്ഷെ പരിപൂര്‍ണ കൃത്യതയ്ക്ക് വേണ്ടിയുള്ള വാശിപിടിക്കലില്ല.
 
സാം കഴിഞ്ഞ എട്ടുമാസമായി ചികിത്സയിലാണ്. വാതിലിന്‍റെ തഴുതിട്ടിട്ടുണ്ടോ എന്ന് കൂടെക്കൂടെ പരിശോധിക്കുന്ന പ്രവണത ക്രമേണ കുറഞ്ഞ് വരുന്നു, അവനിപ്പോള്‍ 70 ശതമാനത്തിലധികം മെച്ചപ്പെട്ടിരിക്കുന്നു.
 
ലതികയ്ക്ക് 11 വയസേയുള്ളു. അവള്‍ക്ക് സ്കൂളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തതിലും കൂടുതല്‍ രോഗലക്ഷണങ്ങള്‍ ഉണ്ട്, അവ അവളുടെ വളരെയധികം സമയവും ഊര്‍ജവും അപഹരിക്കുകയും ചെയ്യുന്നു. അവള്‍ക്ക് മിക്കാവാറും എല്ലായ്പ്പോഴും കടുത്ത ഉത്കണ്ഠ അനുഭവപ്പെട്ടിരുന്നു. മരുന്നുകള്‍ അവളുടെ ഉത്കണ്ഠയും സാധനങ്ങളെല്ലാം അത്യധികമായി വൃത്തിയാക്കുന്ന പ്രവണതയും കുറച്ചു. എന്നിരുന്നാലും ലക്ഷണങ്ങളുടെ തീവ്രത മൂലം അവള്‍ക്ക് ഇപ്പോഴും തെറാപ്പി തുടര്‍ന്നുകൊണ്ടിരിക്കുന്നു. 

ഡോ. ശ്യാമളാ വാത്സ ഈ പരമ്പരയില്‍ കൗമാരത്തിലെ മാറ്റങ്ങള്‍ പ്രാരംഭഘട്ടത്തിലുള്ള മാനസികാരോഗ്യ  പ്രശ്നങ്ങളെ മറച്ചു വെച്ചേക്കും എന്ന കാര്യം എടുത്തു കാണിക്കുന്നു. ഈ ലേഖനങ്ങളില്‍, മാനസിക തകരാറുകളുടെ പ്രാരംഭ ലക്ഷണങ്ങള്‍ സാധാരണ കൗമാര പ്രശ്നങ്ങളായി തെറ്റിദ്ധരിക്കപ്പെട്ടേക്കാമെന്ന് ചൂണ്ടികാണിക്കുന്നു. ഈ ലേഖനത്തിന്‍റെ തുടക്കത്തില്‍ അവതരിപ്പിച്ചിരിക്കുന്ന, അനാവശ്യമായി ദുരിതപ്പെടുന്ന ചെറുപ്പകാരുടേതുപോലെ സാധാരണമായ പരിധിക്ക് അപ്പുറത്ത് നില്‍ക്കുന്ന പെരുമാറ്റങ്ങള്‍ ആരിലെങ്കിലും കണ്ടാല്‍ കൂട്ടുകാരും കുടുംബക്കാരും കാര്യങ്ങള്‍ കൈവിട്ട് പോകുന്നതിന് മുമ്പ് വിദഗ്ധ സഹായം തേടേണ്ടതാണ്.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org