സമൂഹവും മാനസികാരോഗ്യവും

ടൈംസിന്റെ ഏറെ സ്വാധീനിച്ച വ്യക്തികളുടെ പട്ടികയിൽ വിക്രം പട്ടേലും

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ
ടൈംസിന്റെ ഏറെ സ്വാധീനിച്ച വ്യക്തികളുടെ പട്ടികയിൽ വിക്രം പട്ടേലും
ടൈംസ് മാഗസിന്റെ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന 100 പേരുടെ പട്ടികയിൽ ഉൾപ്പെട്ട നാല് ഇന്ത്യാക്കാരിൽ പ്രൊഫ. വിക്രം പട്ടേലും. ഗോവ ആസ്ഥാനമായുള്ള സർക്കാരേതര സംഘടനയായ സംഗതിന്റെയും ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ സെന്റർ ഫോർ ഗ്ലോബൽ മെന്റൽ ഹെൽത്തിന്റെയും  സഹസ്ഥാപകനെന്ന നിലയിൽ മാനസികാരോഗ്യത്തെപ്പറ്റിയുള്ള ആഗോള വീക്ഷണത്തിൽ മാറ്റംവരുത്തിയവരിൽ അഗ്രഗണ്യനാണ് അദ്ദേഹം. 

ഇന്ത്യയിൽ ഏറ്റവും താഴെത്തട്ടിൽ, കമ്യൂണിറ്റി മെഡിക്കൽ ഹെൽത്ത്‌കെയറിന്റെ ആവശ്യം ഊന്നിപ്പറയുകയും വിഷാദം സ്‌കിസോഫ്രീനിയ തുടങ്ങിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ പരിശീലനംനൽകി പരിമിത വിഭവ സമൂഹങ്ങളിലെ സാധാരണക്കാരായ മനുഷ്യരെ ശാക്തീകരിക്കാൻ അധ്വാനിക്കുകയും ചെയ്ത വ്യക്തിയാണ് വിക്രം പട്ടേൽ. അദ്ദേഹത്തിന്റെ പുസ്തകമായ 'വെയർ ദെയർ ഈസ് നൊ സൈക്യാട്രിസ്റ്റ്' സ്‌പെഷ്യലിസ്റ്റുകളല്ലാത്ത ആരോഗ്യപ്രവർത്തകരുടെ പ്രവർത്തനമാർഗദർശിയും വികസിച്ചുവരുന്ന രാജ്യങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതുമാണ്. 

മാനസികാരോഗ്യപരിരക്ഷയെ അടിസ്ഥാനപരമായ മനുഷ്യാവകാശമായി വാദിക്കുകയും മാനസിക രോഗബാധിതരായവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി  പ്രവർത്തിക്കുകയുംചെയ്യുന്ന പ്രൊഫഷണലുകളുടെയും മറ്റു വ്യക്തികളുടെയും ആഗോളശൃംഖലയായ മൂവിമെന്റ് ഫോർ ഗ്ലോബൽ മെന്റൽ ഹെൽത്ത് അദ്ദേഹമാണ് സ്ഥാപിച്ചത്. ഗവേഷണങ്ങളോടുള്ള അദ്ദേഹത്തിന്റെ സമർപ്പണമനോഭാവവും മികച്ച ആശയവിനിമയത്തിനുള്ള അദ്ദേഹത്തിന്റെ കഴിവുമാണ് ഈ നേട്ടങ്ങളുടെയെല്ലാം അടിസ്ഥാനം. 

മാനസികരോഗ ചികിൽസയിലെ വിടവ് നികത്തുകയെന്നതാണ് അദ്ദേഹത്തിന്റെ പ്രാഥമികദർശനം:മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്ന ആളുകളുടെ എണ്ണവും അതിന് ശരിക്കുള്ള ചികിൽസ തേടുന്നവരുടെ എണ്ണവും തമ്മിലുള്ള വിടവാണ് ഒന്നാമത്തേത്. ഇന്ത്യ പോലൊരു രാജ്യത്ത്, മാനസികാരോഗ്യ വിദഗ്ദ്ധരും രോഗികളും തമ്മിലുള്ള അനുപാതം ആശങ്കാജനകവും പിന്നാക്ക, ഗ്രാമീണ മേഖലകളിൽ മാനസികാരോഗ്യ പിന്തുണ തീർത്തും ഇല്ലാത്ത സ്ഥിതിയുമാണ്. വിക്രം പട്ടേലിനെപ്പോലെ ഒഴുക്കിനെതിരെ നീന്തുന്ന ഒരു മാർഗദർശിയെ (മുൻഗാമി) ലഭിച്ചത് അഭിമാനകരമാണ്.